എമറി ശെരിക്കും ആർസ്നലിൽ സമയം അർഹിച്ചിരുന്നോ?


“You cannot solve a problem with the same mind that created it” - Albert Einstein

("ഒരു പ്രശ്നം സൃഷ്ടിച്ച അതേ മനസ്സുകൊണ്ട് നിങ്ങൾക്ക് അത് പരിഹരിക്കാൻ കഴിയില്ല.” - ആൽബേട്ട് ഐൻസ്റ്റീൻ)

കുഴഞ്ഞുമറിഞ്ഞ തന്ത്രങ്ങൾ, സ്റ്റാർ കളിക്കാരെ വിനാശകരമായ രീതിയിൽ കൈകാര്യം ചെയ്യൽ, ബാഴ്‌സലോനയോട് 6-1 ന് തോറ്റതിൻ്റെ മുറിപ്പാടുകൾ: എമെറിക്ക് എല്ലാ കാലത്തും പാഠങ്ങൾ ഉൾകൊള്ളാൻ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന് അത് സാധിച്ചായിരുന്നോ എന്നതാണ് ചോദ്യം. അതിലുപരി ആർസ്നലിൽ തുടർന്നിരുന്നെങ്കിൽ അദ്ദേഹത്തിന് നേട്ടങ്ങൾ കൈവരിക്കുവാൻ സാധിക്കുമായിരുന്നോ എന്നതാണ് ഈ ലേഖനത്തിൽ നമ്മൾ പരിശോധിക്കുവാൻ പോകുന്നത്.

ആർസ്നൽ കോച്ചിംഗ് ജോലിയിലേക്ക് അഭിമുഖം നടത്തിയ മറ്റ് ഏഴ് പേരെയും എമറി പരാജയപ്പെടുത്തിയിരുന്നു എന്നാണ് മുഖ്യധാരമാധ്യമങ്ങള്‍ അന്ന് റിപ്പോർട്ട് ചെയ്തിരുന്നത്. അഭിമുഖത്തിൽ ടീമിനെക്കുറിച്ചുള്ള ശ്രദ്ധേയമായ അറിവും ടീമിൻ്റെ ഭാവിയെക്കുറിച്ചുള്ള ഗംഭീരമായ കാഴ്ചപ്പാടും പ്രകടമാക്കിയതിനാലാണ് എമറിയെ തിരഞ്ഞെടുത്തതെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്സ്. എന്നിരുന്നാലും, അത് അദ്ദേഹത്തിന് സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല എന്നതാണ് വസ്തുത.

"He's a tactical genius... If we kept him a bit longer, he would have been a success at Arsenal." - Thierry Henry

("അദ്ദേഹം ഒരു തന്ത്രശാലിയായ പ്രതിഭയാണ്... ഞങ്ങൾ അദ്ദേഹത്തെ കുറച്ചുനാൾ കൂടി നിലനിർത്തിയിരുന്നെങ്കിൽ  അദ്ദേഹം ആർസ്നലിൽ വിജയിച്ചേനെ" - തിയറി ഒൻറി)

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മാച്ച്ഡേയുടെ ആസ്റ്റൺ വില്ല വേഴ്‌സസ് ബയേൺ മ്യൂനിക് കളിയുടെ വിശകലനത്തിൽ പാരമൗണ്ട്-സി.ബി.എസ് സ്പോർട്സിന് വേണ്ടി ആർസ്നൽ ഇതിഹാസമായിരുന്ന തിയറി ഒൻറി പറഞ്ഞ വാക്കുകളാണിത്. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഉണ്ടായി വന്ന അനുകൂലിച്ചു കൊണ്ടുള്ള ചില ചർച്ചകളാണ് ഈ ലേഖനം എഴുതാനായിട്ട് എനിക്ക് പ്രചോദനം നൽകിയത്.

ഒരുപക്ഷേ ഒൻറി പഴയ കാര്യങ്ങളൊക്കെ മറന്നിട്ടുണ്ടാവാം, അല്ലെങ്കിൽ മറ്റു ഇതിഹാസ താരങ്ങളെ പോലെതന്നെ ആർസ്നൽ എന്ന ക്ലബ്ബിൽ ഇത്രയും മഹത്തായ നേട്ടങ്ങൾ കൈവരിച്ചിട്ടും ആർട്ടേറ്റയെ പോലെ ഒരു എഫ്.എ കപ്പ് മാത്രം നേടിയ, ഒരു സീനിയർ മാനേജിംഗ് പരിചയസമ്പത്തു പോലും ഇല്ലാതെ ഒരാൾക്ക് കിട്ടിയ നേട്ടത്തിലുള്ള അസൂയ കൊണ്ടും ആയിരിക്കാം. ഇത് പറയുവാൻ കാരണം അദ്ദേഹത്തിന് താൽപര്യം ഉണ്ടായിരുന്ന ജോലിയായിരുന്നു ഒരു സമയം ഇത്.

എമറിയുടെ പ്രകാശന വേളയിൽ, അന്നത്തെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ഐവാൻ ഗസീഡിസ് പറഞ്ഞ വാക്കുകൾ ഇവയാണ്: “വലൻസിയയിൽ ഉണ്ടായിരുന്ന കാലം മുതൽ ഞാൻ ഉനായിയുടെ കരിയർ വളരെ അടുത്താണ് പിന്തുടർന്നത്, അദ്ദേഹം എപ്പോഴും എൻ്റെ റഡാർ സ്ക്രീനിൽ ഉണ്ടായിരുന്നു.  അദ്ദേഹം എവിടെ പോയാലും മികച്ച വിജയത്തിൻ്റെ റെക്കോർഡ് അദ്ദേഹത്തിനുണ്ട്, ഉനായുടെ ടീമുകളെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു കാര്യം കാലക്രമേണ അവർ മെച്ചപ്പെടുന്നു എന്നതാണ്."

സോറി ഗാസിഡിസ്!!! ആ ആർസ്നൽ ടീം എന്തായാലും അങ്ങനെ അല്ലായിരുന്നു. മിക്കവാറും എല്ലാ അളവുകോലുകളിലും, എമറിയുടെ ആർസ്നൽ മുനപത്തെ സീസണിനേക്കാൾ മോശമായിരുന്നു. ഒരുപക്ഷെ വില്ലയിൽ പടുകൂറ്റൻ മാറ്റങ്ങൾ ആയിരിക്കാം എമറി കൊണ്ട് വന്നത്, പക്ഷെ അദ്ദേഹത്തിൻ്റെ ശൈലി നമ്മുടെ ആസ്വാദനത്തിന് ഒരിക്കലും ചേരില്ല എന്നാണു എൻ്റെ കാഴ്ചപ്പാട്.

എമറി തനിക്കേറ്റ പ്രഹരങ്ങളിൽ ഭൂരിഭാഗവും സഹിച്ചിരുന്നു, ഇത്തവണ വേദി കിങ് പവർ സ്റ്റേഡിയം... ലെസ്റ്റർ സിറ്റിയുടെ ഗ്രൗണ്ട്...  മെയ് വഴക്കം കൊണ്ടും കൂട്ടായ ലക്ഷ്യം കൊണ്ടും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച ലെസ്റ്ററിൻ്റെ മുന്നിൽ നിഴൽ മാത്രമായി ഒതുങ്ങേണ്ടി വന്ന ഒരു ആർസ്നൽ ടീം ആന്നത്തെ മഴയത്ത് അനങ്ങാപാറയായി തീരുകയും ചെയ്യുന്നതാണ് നമ്മൾ കണ്ടത്.

പ്രചോദനം തീരെയില്ല... പതിവുപോലെ ഷോട്ടുകളിൽ ഔട്ട് നമ്പർ ചെയ്യപ്പെടുന്നു... പതിവുപോലെ ഗോളുകൾ വഴങ്ങുന്നു... ആർസ്നലിന്, ഓൾ കോമ്പടീഷൻസിൽ തങ്ങളുടെ അവസാന 16 കളികളിൽ ആറെണ്ണം മാത്രമാണ് അപ്പോൾ ജയിക്കാനായത്.  അതിൽ മൂന്ന് വിജയങ്ങൾ യൂറോപ്പ ലീഗിലായിരുന്നു, ഒന്ന് കരബാവോ കപ്പിലെ ചാമ്പ്യൻഷിപ്പ് എതിരാളിക്കെതിരെയും, രണ്ട് വിജയങ്ങൾ പ്രീമിയർ ലീഗിൽ ബോൺമത്തിനും ആസ്റ്റൺ വില്ലയ്ക്കുമെതിരെ നേരിയ മാർജിനിൽ നേടിയ ഹോം വിജയങ്ങൾ.

ആർസ്നൽ ബോഡിൽ ആരും ഇത് പ്രതീക്ഷിച്ച് കാണില്ല എന്നു നമുക്ക് കരുതാം.  ഒരുപക്ഷേ അവർ പ്രതീക്ഷിച്ചിട്ടുണ്ടായിരിക്കണം: സ്പെയിൻ, റഷ്യ, ഫ്രാൻസ് എന്നിവിടങ്ങളിൽ എമെറിയുടെ ചരിത്രം തിരിഞ്ഞുനോക്കുവാണേൽ, ആർസ്നലിൽ അദ്ദേഹം ഒരു മോശം ഫിറ്റാണെന്ന് തെളിയിക്കുന്ന സൂചനകൾ ഉണ്ടായിരുന്നു.  ഒരുപക്ഷേ അവകാശവാദങ്ങൾ ഉണ്ടായിരുന്നിട്ടും, ഗാസീഡിസ് എമറിയുടെ കരിയർ വേണ്ടത്ര അടുത്ത് പിന്തുടർന്നിട്ടില്ല എന്ന് വേണം കരുതാൻ.

ഡയറക്‌ടേഴ്‌സ് ബോക്‌സിൽ എഡുവിൻ്റെയും, റൗൾ സാൻലെഹിയുടെയും മുഖത്ത് നിരാശ പ്രകടമായിരുന്നു... ആവർത്തിച്ച് പരാജയപ്പെടുന്ന എമറിയെ പിന്തുണച്ചാൽ അവർക്ക് പോലും സമ്മർദ്ദം ആകുമെന്ന് തോന്നിപ്പിക്കുന്ന കാഴ്ചകൾ ആയിരുന്നു അത്.  "You are getting sacked in the morning" എന്ന് ലെസ്റ്റർ ആരാധകർ പാടിക്കോണ്ടിരുന്നു...

അവസാനം അത് സംഭവിച്ച്. ഡെയ്‌ചി കമാഡയുടെ മിന്നുന്ന ഇരട്ട ഗോളിൽ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്‌ഫർട്ട് ജയം നേടുന്നു... ഈ മത്സരത്തിലോട്ട് വരുമ്പോൾ, മുൻ ഔട്ടിംഗുകളിൽ ആറെണ്ണത്തിലും തൻ്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ അന്നത്തെ തോൽവി അർത്ഥമാക്കിയത് 1992 ഫെബ്രുവരിക്ക് ശേഷമുള്ള ക്ലബിൻ്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിജയമറിയാത്ത ഒരു റൺ ആണ്.

ഫുൾടൈമിൽ 'എമറി ഔട്ട്' പോസ്റ്ററുകൾ കൈവശം വച്ച്, തന്നെ പരിഹസിക്കുന്ന എമിറേറ്റ്സിലെ വിരളമായ ഹോം സപ്പോർട്ടിന് നേരെ കൈ പൊക്കി നന്ദി പ്രകടിപ്പിച്ച അദ്ദേഹത്തിന് അറിയാമായിരുന്നു എന്താണ് തന്നെ കാത്ത് ഇരിക്കുന്നതെന്ന്.  ആദ്യ പകുതിയിൽ മികച്ച കളി കാഴ്ച വെച്ച ടീം രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം പൂർണ്ണമായും സറണ്ടർ ചെയ്യുകയായിരുന്നു. ഇതായിരുന്നു അദ്ദേഹത്തിൻ്റെ ആർസ്നൽ മാനേജിംഗ് കരിയറിലെ അവസാനത്തെ മത്സരം.

ആർട്ടെറ്റക്കും ഉണ്ടായിട്ടുണ്ട് ഒരു മോശം കാലം, പക്ഷെ പന്ത് കിട്ടുമ്പോൾ ആ ടീം അറ്റാക്ക് ചെയ്യാൻ ശ്രമിക്കുന്നത് കാണുമ്പോൾ പലപ്പോഴും ഒരു അറ്റാക്കിങ് ഐഡൻ്റിറ്റി വ്യക്തമായി കാണാമായിരുന്നു, അതേ പോലെ ഒരു നേരിയ പ്രതീക്ഷ അവശേിപ്പിക്കുന്ന രീതിയിൽ ആയിരുന്നു കളി ശൈലിയും. ശെരിയാണ് റിസൾട്ട്സ് മോശമായിരുന്ന കാലഘട്ടം കൂടി ആയിരുന്നു അത്. പക്ഷേ ആ മോശം സമയത്തും പ്രത്യേകിച്ച് എടുത്ത് പറയേണ്ട ഒരു പെർഫോമൻസ് ഓൾഡ് ട്രാഫോഡിൽ കാഴ്ച്ച വെച്ച പ്രകടനമായിരുന്നു. ആർസ്നൽ ഓ.ടി (Old Trafford)- യിൽ അവസാനമായി പ്രമിയർ ലീഗിൽ വിജയിച്ചത് 2006-ൽ ആയിരുന്നു.
മാത്രമല്ല 2020-ൽ വിജയം നേടിയപ്പോൾ അന്നേ ദിവസം നല്ല പോലെ കളിക്കുകയും ചെയ്തു ആർസ്നൽ. ഓർമ്മ ശരിയാണെങ്കിൽ തോമസ് പാർട്ടെ എന്ന കളിക്കാരൻ ആർസ്നൽ കുപ്പായത്തിൽ കാഴ്ച്ച വെച്ച ഏറ്റവും മികച്ച ഒരു പ്രകടനം കൂടിയായിരുന്നു അത്.

കോച്ചിംങ്ങ് കരിയറിൽ ഏകദേശം 20 വർഷത്തെ പരിചയ സമ്പത്തുള്ള എമറിയേയും 5 വർഷം മാത്രം പരിചയ സമ്പത്തുള്ള ആർട്ടെറ്റയെയും താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണ്. പക്ഷെ ഇപ്പോൾ ഏതൊരു വലിയ ക്ലബ്ബും രണ്ട് കൈയും നീട്ടി മാനേജർ സ്ഥാനത്തേക്ക് സ്വീകരിക്കാൻ തയാറാവുക ഇതിൽ ആരെ ആയിരിക്കുമെന്ന് ഏതൊരു ഫുട്ബോൾ ആരാധകനും നിസ്സംശയം പറയാൻ കഴിയുന്ന ഒരു കാര്യമാണ്. എന്തു കൊണ്ടാണ് എമറിയെ ബാഴ്സലോണ പോലെ ഉള്ള വലിയ ക്ലബ്ബുകൾ മുൻപന്തിയിൽ പരിഗണിക്കാൻ തയാറാവാത്തത്, മറിച്ച് ആർട്ടെറ്റയെ പരിഗണിക്കാൻ ഇടവന്നതും?

ഒരു യൂറോപ്യൻ കപ്പ് മോഹം 

ആർസ്നൽ എമറിയെ നിയമിച്ചപ്പോൾ, സ്പാനിഷ് ഫുട്ബോളിലെ അദ്ദേഹത്തിൻ്റെ റെക്കോഡാണ് അദ്ദേഹത്തെ ഏറ്റവും ആകർഷകനാക്കിയത്. റഷ്യയിലും ഫ്രാൻസിലും പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സ്വന്തം മണ്ണിൽ അദ്ദേഹം വിജയമറിഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ നേട്ടങ്ങൾ ശ്രദ്ധേയമാണ്, ആരും അത് നിഷേധിക്കില്ല: അൽമേരിയയ്‌ക്ക് ആദ്യമായി ഒരു പ്രമോഷൻ, വലൻസിയയ്‌ക്കൊപ്പം തുടർച്ചയായി മൂന്ന് തവണ മൂന്നാം സ്ഥാനം, സെവിയ്യയ്‌ക്കൊപ്പം തുടർച്ചയായ മൂന്ന് യൂറോപ്പ ലീഗ് വിജയങ്ങൾ. ഒരു പക്ഷേ ആർസ്നലിൻ്റെ ട്രോഫി ക്യാബിനറ്റിൽ ഇല്ലാത്തതും ഒരു യൂറോപ്യൻ കപ്പായിരുന്നു (1994- ൽ നേടിയ കപ്പ് വിന്നേഴ്‌സ് കപ്പ് പട്ടികയിൽ കൂട്ടാറില്ല) എന്ന കാരണം കൊണ്ട് അഭിമുഖത്തിൽ എമറി ഒരു ശക്തനായ ക്യാൻഡിഡേറ്റ് ആയിരുന്നിരിക്കണം. മാത്രമല്ല മുൻ സീസണിൽ ആദ്യ നാലിൽ ഇടം പിടിക്കാതെ പോയ ആർസ്നലിനെ ആദ്യ 4-ൽ എത്തിക്കാൻ അദ്ദേഹത്തിൻ്റെ വലൻസിയയിലെ ട്രാക്ക് റെക്കോഡും പ്രതീക്ഷ നൽകിയിരുന്നു.

എന്നിരുന്നാലും, ചില പ്രധാന നെഗറ്റീവ് വശങ്ങളും ആ നിയമനത്തിന് ഉണ്ടായിരുന്നു. അൽമേരിയയിൽ കളിക്കാർ അദ്ദേഹത്തെ വെറുത്തിരുന്നു എന്നാണ് പഴയ കളിക്കാർ പറയുകയുണ്ടായത്. പരിശീലന സെഷനുകൾ ദൈർഘ്യമേറിയതും വിരസവുമായിരുന്നു.  ടീം-സംവാദങ്ങൾ വളരെ നീണ്ടതായിരുന്നു - കോർണറുകളുടെയും ഫ്രീ-കിക്കുകളുടെയും അനന്തമായ റീപ്ലേകൾ, ഗോൾ കിക്കുകൾ പോലും ഉപയോഗിച്ച് മണിക്കൂറുകളോളം വീഡിയോകൾ കാണിച്ച് പ്ലെയർസിനെ ഉറക്കുന്ന ഒരു രീതി പതിവായിരുന്നു.

അതിനുശേഷം എമറി തൻ്റെ ശൈലിയിൽ കാര്യമായി മാറ്റങ്ങൾ വരുത്തിയിരുന്നു: വീഡിയോ സെഷനുകൾ വെട്ടിക്കുറച്ചു, നിർദ്ദേശങ്ങൾ ചുരുക്കി. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ രീതികൾ ഒരു സ്ക്വാഡിൽ എങ്ങനെ തുടർന്നുകൊണ്ട് പോകാൻ പറ്റും എന്നത് എപ്പോഴും ഒരു വെല്ലുവിളിയായിരുന്നു - പ്രത്യേകിച്ച് തുടരെ തുടരെ തോൽവികൾ ഏറ്റു വാങ്ങുന്ന സാഹചര്യത്തിൽ.

അതേ സമയം ആർട്ടേറ്റയുടെ രീതികൾ പലതും ഒരു ഹൈ പെർഫോമിങ് (High Performing) പവർ ടീമുകൾക്ക് (Power Teams) വേണ്ട വിത്തുകൾ പാകുന്നതായിരുന്നു. അത് ഒരു സീസൺ മുഴുവൻ സ്ഥിരത പുലർത്തുന്ന പെപ്പിൻ്റെ ടീമുകളുടെ പ്രത്യേകതയായിരുന്നു. ഒരുപക്ഷേ അതിലോട്ട് പൊരുത്തപ്പെട്ടു വരാനോ അല്ലെങ്കിൽ ഒത്തുചേർന്ന് പോകാനോ പലവർക്കും ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടുണ്ട്. ഓസിൽ എന്ന ഒരു താരത്തിനെ തികച്ചും ഫുട്ബോളിംഗ് റീസൺസ് (Footballing Reasons) കൊണ്ട് ആണ് താൻ 25 അംഗ സ്‌ക്വാഡിൽ ഉൾപ്പെടുത്താഞ്ഞതെന്നു ആർട്ടെറ്റാ തന്നെ വ്യക്തമാക്കുന്ന പത്ര സമ്മേളനം അതിന് ഉദാഹരണമായിരുന്നു. മറ്റു പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട് എന്നത് നമുക്ക് അറിയാമെങ്കിലും അതിലോട്ടു കടക്കാൻ താൽപര്യപെടുന്നില്ല. നിങ്ങളിൽ പലരും കായ് ഹാവെട്സ് എന്ന താരം സൗതാംപ്ടനായിട്ടു ഉള്ള കളിയിൽ 90+3' മിനിറ്റിലും പ്രസ്സ് ചെയ്യുന്ന കാഴ്ച കണ്ടിരുന്നിരിക്കണം. പക്ഷേ എന്നെ സംബന്ധിച്ച് അതൊരു പുതിയ കാഴ്ച അല്ലായിരുന്നു. വർഷങ്ങൾ പുറകോട്ട് പോകുമ്പോൾ മാർട്ടിനെല്ലിയിലും ഇഞ്ചുറി ടൈമിൽ അത് കാണാൻ കഴിയും. ഇത് പെപ്പിൻ്റെ പാഠപുസ്തകത്തിലെ പ്രസക്തമായ ഒരു വിഷയമാണ്, അതായത് 5 ഗോൾ മുന്നിൽ നിൽക്കുമ്പോൾ ആണെങ്കിലും 1 ഗോൾ പുറകിൽ നിൽകുന്ന മെൻ്റാലിറ്റിയോടെ പ്രസ് ചെയ്യണമെന്നുള്ളത്.

പ്രതീക്ഷയുടെ കൊടുമുടി

വലൻസിയയിൽ ചേർന്നപ്പോഴും എമറി നേരിട്ട പ്രശ്നമാണ് പ്രതീക്ഷ. ഇതേ വെല്ലുവിളിയായിരുന്നു ആർസ്നലിലും അദ്ദേഹം വെങ്ങർക്കു ശേഷം ബാറ്റൺ കൈ മാറി വന്നപ്പോൾ നേരിട്ടത്. വലൻസിയ ആരാധകർ ഒരിക്കലും അവരുടെ ക്ഷമയ്ക്ക് പേരു കേട്ടവരേ അല്ലായിരുന്നു. ആ കാലയളവിൽ കിരീടങ്ങൾ നേടുന്നതിൽ എമറിയുടെ പരാജയം തീർച്ചയായും അദ്ദേഹത്തിനെതിരായി കണക്കാക്കപ്പെട്ട്. 2012 മാർച്ചിൽ "വിന്നിംഗ് മെൻ്റാലിറ്റി: ദി എമറി മെത്തേഡ്" എന്ന പേരിൽ ഒരു പുസ്തകം പുറത്തിറക്കാനുള്ള അദ്ദേഹത്തിൻ്റെ തീരുമാനം ഒരു പരിധിവരെ പരിഹാസം ക്ഷണിച്ചു വരുത്തുകയുണ്ടായി, കാരണം അദ്ദേഹം ആ സമയം വലൻസിയക്ക് കപ്പ് ഒന്നും നേടി കൊടുത്തിട്ടില്ലായിരുന്നു.

വലൻസിയ ടീമിൻ്റെ കളി-രീതിയും മോശമായിക്കൊണ്ടിരുന്നു. ക്ലബ്ബിൻ്റെ ആരാധകർ ദീർഘമായ ആക്രമണ ഫുട്ബോളിനെ അഭിനന്ദിക്കുന്നവരായിരുന്നു. എമെറിയുടെ ഡിഫൻസീവ് സമീപനം ഒരിക്കലും അനുകൂലമായില്ല താനും. ആ അവസാന സീസണിൽ, ദി ഗാർഡിയൻ എന്ന പത്രത്തിന് വേണ്ടി സിഡ് ലോവ് എന്ന ജേണലിസ്റ് എഴുതിയ വരികൾ ഇങ്ങനെ ആയിരുന്നു: “എമെറിയുടെ കൺസർവേടീവ് ഫുട്ബാൾ ശൈലി അദ്ദേഹത്തെ ഒരിക്കലും സഹായിച്ചില്ല: പ്രത്യേകിച്ചും അത് അവർക്ക് ഗെയ്മുകൾ തോൽകുന്ന സാഹചര്യം ഉണ്ടായപ്പോൾ - ഒരു ലീഡ് സ്ലിപ്പ് ആകുന്നത് പരിചിതമാണ്. പക്ഷേ 2-0 പുറകിൽ നിന്ന് 2-2 സമനില നേടുന്നതും, 2-0 ന് മുകളിൽ പോയിട്ട് 2-2 സമനില വഴങ്ങുന്നതും നേരെ വിപരീതമാണ്..." എമറിയുടെ കാര്യത്തിൽ രണ്ടാമത്തേത് ആയിരുന്നു സ്ഥിരം പല്ലവി. അത് ആർസ്നലിലും ആവർത്തിക്കപ്പെട്ടു.

ഭാഷാ തടസ്സങ്ങൾ 

ഒരു ക്ലബിന് ഭിന്നിപ്പുള്ള ആരാധക സമൂഹമുള്ളപ്പോൾ, അവരെ ഒരുമിപ്പിക്കാൻ ചിലപ്പോൾ ഭാഷ ഒരു അഭിവാജ്യ ഘടകമാണ്. ആ കഴിവ് എമറിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. മറുവശത്ത്, അദ്ദേഹത്തിന് ക്ലോപ്പിനെപ്പോലെ ടച്ച് ലൈനിൽ വികാരാധീനനാകാൻ കഴിയും, പക്ഷേ ഭാഷ അദ്ദേഹത്തിൻ്റെ സ്ട്രോങ്ങ് പോയിൻ്റ് ആയിരുന്നില്ല. മറു ഭാഗത്ത് ആർട്ടെറ്റയാകട്ടെ സ്പാനിഷ്, ബാസ്ക്, ക്യാറ്റാലൻ, ഇംഗ്ലീഷ്, ഫ്രെഞ്ച്, ഇറ്റാലിയൻ, പോർച്ചുഗീസ് തുടങ്ങിയ ഏഴോളം ഭാഷകൾ അനായാസം കൈകാര്യം ചെയ്യുമായിരുന്നു. മുൻപ് വെങ്ങർ ആശാൻ ആയിരുന്നപോഴും അദ്ദേഹത്തിന് ഫ്രെഞ്ച്, ജർമൻ, ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ, ജാപ്പനീസ് എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു.

എമറി ആദ്യമായി ആർസ്നലിൽ എത്തിയപ്പോൾ, പത്രസമ്മേളന വിവർത്തനത്തിൽ പല വാക്കുകളും നഷ്ടപ്പെടുന്നതായി ഇംഗ്ലീഷ് മാധ്യമ പ്രവർത്തകരും കരുതിയിരുന്നു. അദ്ദേഹത്തിൻ്റെ ഇംഗ്ലീഷ് മെച്ചപ്പെട്ടു വന്നെങ്കിലും, അദ്ദേഹം പറയുവാൻ ഉദേശിക്കുന്നത് മനസ്സിലാക്കാൻ എളുപ്പമായിരുന്നില്ല. ഒരു പത്രസമ്മേളനം മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനുള്ള ഒരു അവസരമാണ്, പക്ഷെ അതിനേക്കാൾ ഉപരി ആരാധകരുമായി ആശയവിനിമയം നടത്തുന്നതിനുള്ള ഏറ്റവും നേരിട്ടുള്ള മാർഗ്ഗം കൂടിയാണ്. അതോടൊപ്പം തന്നെ ആരാധകരുടെ  മനസ്സ് കീഴടക്കാനുള്ള അവസരം കൂടിയാണത് - എമറിക്ക് കഴിഞ്ഞില്ലെന്ന് തോന്നിപ്പിച്ചതും അത് തന്നെയാണ്.

ഒരുപക്ഷെ ഒരു നല്ല കപ്പ് മാനേജർ

എമറി തൻ്റെ സോവിയറ്റ് വാസത്തിന് ശേഷം, സെവിയ്യയിൽ എത്തുമ്പോൾ അവർക്ക് വേണ്ടി മൂന്ന് യൂറോപ്പ ലീഗ് ട്രോഫികൾ തുടർച്ചയായി നേടിയത് അതുല്യവും ശ്രദ്ധേയവുമായ നേട്ടമാണ്.  ഒരുപക്ഷെ എമറി ഒരു നല്ല കപ്പ് മാനേജറായിരിക്കാം - എല്ലാറ്റിനുമുപരി, ആദ്യ സീസണിൽ അദ്ദേഹം ആർസ്നലിനെ യൂറോപ്പ ലീഗ് ഫൈനലിലേക്കും നയിച്ചു. ഫൈനലിൽ ചെൽസി 4-1 ന് തകർത്തു തരിപ്പണമാക്കി എന്നതിൽ ഉപരി എടുത്തു പറയേണ്ട കാര്യം ലീഗിൽ 3 മത്സരം കയ്യിൽ ഉണ്ടായിരുന്നിട്ടും ഒരു ജയം മാത്രം ടോപ് 4 ഫിനിഷിനു വേണ്ടിയിരിക്കെ ഒരു ജയവും കരസ്ഥമാക്കാൻ സാധിക്കാഞ്ഞതിൻ്റെ ഫലമായി ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷൻ ആർസ്നൽ നഷ്ടപ്പെടുത്തി എന്നതാണ്. കണ്ട് പരിചയമുള്ള രീതി ആയിരുന്നില്ല അത് ഒരു ആർസ്നൽ ആരാധകനും.

എന്നിരുന്നാലും, സാധാരണയായി ഒരു ടീമിൻ്റെ പ്രകടനത്തിൻ്റെ യഥാർത്ഥ അളവുകോൽ ലീഗാണ്.  2014നും 2017നും ഇടയിൽ നാല് വർഷത്തിൽ ആഴ്‌സൻ വെങ്ങർ മൂന്ന് എഫ്.എ കപ്പുകൾ നേടി, പക്ഷേ അത് “വെങ്ങർ ഔട്ട്” പ്ലക്കാർഡുകൾ ഉയർത്തി കാട്ടുന്നതിൽ നിന്ന് ആരേയും പിൻതിരിപ്പിച്ചില്ലായിരുന്നു. പറയുമ്പോൾ നമ്മൾ ആർട്ടെറ്റാ എന്ന മാനേജർ വന്ന സീസൺ തന്നെ ഒരു എഫ്. എ കപ്പ് നേടിയ കാര്യം മറന്നു പോകരുത് കാരണം അദ്ദേഹം സെമ്മിയിൽ സാക്ഷാൽ മാൻ സിറ്റിയെയും ഫൈനലിൽ ശക്തരായ ഒരു ചെൽസി ടീമിനേയുമാണ് പരാജയപ്പെടുത്തിയത്. ഒരു ആർസ്നൽ ആരാധകൻ എന്ന നിലയിൽ സെമ്മിയിൽ ആർസ്നൽ അടിച്ച ആദ്യ ഗോൾ തന്നെ എന്താണ് ആർട്ടെറ്റാ ആ ടീമിൽ കൊണ്ടുവരാൻ പോകുന്ന ഐഡൻടിറ്റി എന്ന് വ്യക്തമാക്കുന്നതായിരുന്നു.

ആർസ്നൽ കാണാതെ പോയത്

കപ്പുകൾക്കപ്പുറം നോക്കുമ്പോൾ, ലാ ലീഗയിലെ എമെറിയുടെ ലീഗിലെ പ്രകടനം ആർസ്നൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്ന ഒന്നോ രണ്ടോ പ്രശ്നങ്ങൾ ഉയർത്തി കാട്ടിയിരുന്നു. ഒരു പക്ഷെ ഒരു യൂറോപ്യൻ കിരീടം വേണം എന്ന ലക്ഷ്യത്തിൻ്റെ മറവിൽ അത് മുങ്ങി പോയിരിക്കണം.

സെവിയ്യയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിൻ്റെ അവസാന സീസണിൽ അവർക്ക് ഒരു എവേ മത്സരം പോലും ജയിക്കാനായില്ല.  മോശം എവേ ഫലങ്ങളുള്ള വേറൊരു ടീം ലെവാൻ്റെ മാത്രമായിരുന്നു, അവർ ഏറ്റവും താഴെയായി ഫിനിഷ് ചെയ്യുകയും ലീഗിൽ നിന്നും തരംതാഴ്ത്തപ്പെടുകയും ചെയ്തു. വെംഗറുടെ അവസാന സീസണിൽ ഡിസംബറിനും മെയ് മാസത്തിനും ഇടയിൽ ആർസ്നലും എവേ മത്സരങ്ങൾ ജയിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു, എന്നിട്ടും C.V-യിൽ മോശമായ എവേ റെക്കോർഡുള്ള ചുരുക്കം ചില മാനേജർമാരിൽ ഒരാളെ തന്നെ നിയമിക്കുവാൻ ആർസ്നലിന് എങ്ങനെയോ കഴിഞ്ഞു എന്നതാണ് സത്യം.

എമറിയുടെ ആർസ്നൽ കരിയറിൻ്റെ അവസാന കാലത്ത് ആർസ്നലിനെതിരെ വൂൾവ്‌സ് (Wolves) 25 ഷോട്ടുകളാണ് ഒരു കളിയിൽ അടിച്ചു കൂട്ടിയത്. മറുപടി ആയി ആ കളിയിൽ ആർസ്നൽ ഉതിർത്തത് വെറും 10 ഷോട്ടുകൾ മാത്രം. അതു പോലെ തന്നെ വേറൊരു മത്സരത്തിൽ വാട്‌ഫോഡിൻ്റെ 31 ഷോട്ടുകൾക്ക് മറുപടി ആയി ആർസ്നലിന് 7 ഷോട്ടുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2-0 ന് ഹാഫ് ടൈം ലീഡ് ഉണ്ടായിരുന്ന ആ കളിയിൽ ഫുൾ ടൈം സ്കോർ 2-2 ആയിരുന്നു. ഒരുപക്ഷേ കളി കുറച്ചൂടെ നീണ്ട് പോയിരുന്നു എങ്കിൽ വാട്‌ഫോഡ് ജയിച്ചേനെ എന്ന് ഞാൻ ഓർക്കുന്നു. ഇത് ഒരു പതിവ് കാഴ്ചയായി മാറിയിരുന്നു. മാത്രമല്ല ഇത് മറ്റ് എമറി ടീമുകളുടെയും സവിശേഷതയായിരുന്നു. സെവിയ്യയ്‌ക്കൊപ്പമുള്ള തൻ്റെ അവസാന സീസണിൽ, ലാലീഗയിൽ വേറൊരു ടീമും അവരേക്കാൾ കൂടുതൽ ഷോട്ടുകൾ തങ്ങളുടെ ഗോൾ പോസ്റ്റിൽ അനുവദിച്ചില്ല (540).

എമറിയും മോൺചിയുമായുള്ള ബന്ധം

സെവിയ്യയിൽ എമറി നേടിയ വിജയത്തിൽ ഭൂരിഭാഗവും ടെക്‌നിക്കൽ ഡയറക്ടറും ടാലൻ്റ് സ്‌പോട്ടറുമായ മോൺചിയുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധത്തിൻ്റെ കീഴിലായിരുന്നു. ആർസ്നൽ മോൺചിയെ കുറച്ച് നാൾ മുന്നേ സമീപിക്കുകയുണ്ടായി, എന്നാൽ അവസാന നിമിഷം ആർസ്നലിന് ഉണ്ടായ മനംമാറ്റത്തെ തുടർന്ന് അദ്ദേഹം സെവിയ്യയിലേക്ക് മടങ്ങി. പ്ലാൻ ചെയ്തതുപോലെ മോൺചിയുമായി വീണ്ടും എമറി ഒന്നിച്ചിരുന്നെങ്കിൽ അത് എത്ര വ്യത്യസ്തമായിരിക്കുമായിരുന്നുവെന്നു കണ്ടറിയേണ്ടിയിരുന്നു. വളരെ അടുത്ത പ്രവർത്തന ബന്ധത്തോടൊപ്പം അവരുടെ ഒപ്പമുണ്ടായിരുന്ന കാലത്ത് എമറിയോട് നല്ല വിശ്വസ്തതയും അദ്ദേഹത്തിന് ഉണ്ടായിരിന്നു. അദ്ദേഹത്തിന് പകരമായി നിയമിക്കപ്പെട്ടതു മറിച്ച് എഡു ആയിരുന്നു. നിലവിൽ മോൺചി ആസ്റ്റൺ വില്ലയിൽ ഫുട്ബോൾ ഓപ്പറേഷൻസ് പ്രസിഡൻ്റ് റോളിൽ ആണ്, എമറിക്ക് സഹായിയായി.

നഷ്ടപ്പെട്ട ഡ്രസിംഗ് റൂം

ഒരു മാനേജറിനെ സംബന്ധിച്ച് ഡ്രസിംഗ് റൂം നഷ്ടപ്പെട്ടാൽ പിന്നെ എല്ലാം ഓരോന്നോരോന്നായി നഷ്ടപെടുമെന്നുള്ളതാണ് സത്യം. 'ഡ്രസിങ് റൂം ജയിക്കുക' എന്നത് എമറിയെ സംബന്ധിച്ച് എവിടെയും പ്രയാസമായിരുന്നു. റഷ്യയിലെ ഏറ്റവും ചരിത്രപരമായ ക്ലബ്ബുകളിലൊന്നായ സ്പാർട്ടക് മോസ്കോയിൽ ആയിരുന്ന സമയം തൊട്ടേ അത് പ്രകടമായിരുന്നു. ഒരു പ്രധാന ഗെയിമിന് മുമ്പ് സ്പാർട്ടക്കിൻ്റെ ബ്രസീലിയൻ സംഘം ഒരു നിശാ പാർട്ടിക്ക് പോയ ഒരു സംഭവത്തിന് ശേഷം പ്രശ്നം വശളായി.  സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പുറത്തുവന്നു. മത്സര ഫലവും മോശമായിരുന്നു. എമറി ബ്രസീലിയൻ കളിക്കാർക്ക് പിഴ പോലും നൽകിയില്ല എന്ന് പറഞ്ഞു റഷ്യൻ കളിക്കാർ അതിൽ അതൃപ്തരായിരുന്നു.

പിന്നീട് വന്നതാണ് പാസ്‌പോർട്ട് പ്രശ്‌നങ്ങൾ. ഒരു ദിവസം ഒരു ചാമ്പ്യൻഷിപ്പ് ഗെയ്മിനായി യാത്ര ചെയ്യുകയായിരുന്ന സ്പാർട്ടക് കളിക്കാരിൽ ഒരാൾ തൻ്റെ പാസ്‌പോർട്ട് മറന്നുപോയി. റഷ്യയിൽ ഡൊമെസ്റ്റിക് ഫ്ലൈറ്റുകൾക്ക് പോലും പാസ്പോർട്ട് ആവശ്യമാണ്. അന്ന് മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഉനായ് കളിക്കാരനോട് ആക്രോശിച്ചു: "നീ പാസ്‌പോർട്ട് മറന്നു എന്നതിൻ്റെ അർത്ഥം നീ ടീമിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ്. ഇത് നിൻ്റെ ടീമംഗങ്ങളോടുള്ള ബഹുമാനക്കുറവാണ്." ഒരാഴ്ചയ്ക്കുള്ളിൽ സ്പാർട്ടക്ക് ബെൻഫിക്കയിലേക്ക് പോകുകയായിരുന്നു, അതായത് ഒരു അന്താരാഷ്ട്ര വിമാനയാത്ര. അന്നേ ദിവസം പാസ്‌പോർട്ട് മറന്നു പോയത് ഉനായ് ആയിരുന്നു. പാസ്പോർട്ട് എടുത്തോണ്ട് വരുന്ന വരെ മുഴുവൻ ടീമിനും മൂന്ന് മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. ക്രമേണ കളിക്കാർക്ക് അദ്ദേഹത്തോട് ബഹുമാനം നഷ്ടപ്പെട്ടുകൊണ്ടിരുന്നു.

നെയ്മർ ജൂനിയറിൻ്റെയോ മെസ്യൂട്ട് ഓസിലിൻ്റെയോ മനസ്സ് കീഴടക്കാനുള്ള പോരാട്ടത്തിന് സമാനമായിരുന്നില്ല ഇത്, എന്നാൽ സ്വാധീനമുള്ള ഒരു കളിക്കാരനുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുകൾ അന്നും അദ്ദേഹം കാണിച്ചിരുന്നു. പാരീസിലെ അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ പ്രശ്നങ്ങൾ വ്യക്തിപരമായിരുന്നു. മെസ്യൂട്ട് ഓസിലുമായുള്ള അദ്ദേഹത്തിൻ്റെ വീഴ്ചയുടെ വിത്തുകൾ നാം കണ്ടെത്തുന്നത് അവിടെയാണ്, പ്രധാനമായും നെയ്മറുമായുള്ള അദ്ദേഹത്തിൻ്റെ മോശം ബന്ധത്തിൽ. എന്നിരുന്നാലും, എമറിയെ പ്രകോപിപ്പിക്കുകയോ പുറത്താക്കുകയോ ചെയ്ത പി.എസ്.ജി കളിക്കാരൻ നെയ്മർ മാത്രമല്ല. ക്യാപ്റ്റൻ തിയാഗോ സിൽവയുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു. അദ്ദേഹത്തിൻ്റെ സ്ക്വാഡിൻ്റെ ഗണ്യമായ സൗത്ത് അമേരിക്കൻ സഖ്യത്തിലെ ഏറ്റവും സ്വാധീനമുള്ള അംഗമായിരുന്നു സിൽവ. ആങ്ങ്ഹെലോ ഡി മരിയയെ ടീമിൽ നിന്ന് പുറത്താക്കി, അതേപോലെ ഹാറ്റെം ബെൻ അർഫയുമായുള്ള വ്യക്തിപരമായ പ്രശ്‌നങ്ങൾ പരിശീലനത്തിലെ മികച്ച പ്രകടനങ്ങൾക്കിടയിലും ആ കളിക്കാരനെ ഒഴിവാക്കുന്നതിലും ഒടുവിൽ അവഗണിക്കുന്നതിലും ചെന്ന് കലാശിച്ചു.

ഒരുപക്ഷെ ആർസ്നൽ ഫാൻസിന് ഇത് കേട്ട് പരിചയം പോലെ തോന്നിയേക്കാം. ഓസിലിൻ്റെ കാര്യത്തിലും, കൂടാതെ ആരോൺ റാംസേയുടെ പുതിയ കരാർ ഓഫർ പിൻവലിക്കാൻ എമറി എടുത്ത തീരുമാനം, നല്ല പോലെ കളിക്കുന്ന സമയത്തും അദ്ദേഹത്തെ ബെഞ്ച് ചെയ്യാൻ എടുത്ത തീരുമാങ്ങൾ, ഗ്രാനിറ്റ് ജാക്കയെ പോലെ ഉള്ള ഒരു താരത്തെ ഡിഫൻസീവ് മിഡ്ഫീൽഡ് റോളിൽ കളിപ്പിച്ചിട്ട് പകരം ലൂക്കാസ് ടൊറേറയെ പോലെ ഒരു താരത്തിനെ അഡ്വാൻസ്ഡ് റോളിൽ കളിപ്പിച്ച പരീക്ഷണങ്ങൾ എല്ലാം അവസാനം വിനയായി ഭവിച്ചതായിട്ടാണ് നാം കണ്ടത്. 

എറ്റവും ഒടുവിൽ ജാക്ക നിരന്തരം പിഴവുകൾ വരുത്തുന്നതും ഫാൻസിൻ്റെ അബ്യൂസ് കേൾക്കുന്ന സ്ഥിരം കാഴ്ച കാണാനും നാം ഇടവന്നു. എല്ലാറ്റിനും പുറമെ അറിഞ്ഞോ അറിയാതെയോ ആ കളിക്കാരനെ ബൂ ചെയ്ത ഫാൻസിന് നേരെ ഉണ്ടായ കൈവിട്ടു പോയ പ്രതികരണം നിമിത്തം ടീമിൽ നിന്ന് പുറത്താവുകയും എന്നന്നേക്കുമായി ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. റാംസെ സീസൺ തീർന്നപ്പോൾ യുവൻ്റസ്സിൽ ചേർന്നു - വിലാപകരമായ ഒരു യാത്ര അയിപ്പായിരുന്നു അത്. ഓസിൽ ടർക്കിഷ് ക്ലബ്ബിലേക്ക് ചേക്കേറി, എന്നിരുന്നാലും താൻ പോകുന്നതിനു മുന്നേ ആർട്ടേറ്റയെ പറ്റി നല്ല വാക്കുകളും ഓസിലിന് പറയാൻ ഉണ്ടായിരുന്നു എന്ന് നാം മനസ്സിലാക്കണം.

"It's just two months since Mikel has been here, and we have improved a lot tactically,

"Everyone knows... in which position they have to play or how (the manager) wants to attack or make a lot of pressure on the opposite team." - Ozil

"മിഖേൽ ഇവിടെ വന്നിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ, പക്ഷെ ഞങ്ങൾ തന്ത്രപരമായി ഒരുപാട് മെച്ചപ്പെട്ടു,

 "എല്ലാവർക്കും അറിയാം... ഏത് പൊസിഷനിൽ കളിക്കണം അല്ലെങ്കിൽ എങ്ങനെ കളിക്കണം എന്ന്. മാനേജർ എതിർ ടീമിനെ ആക്രമിക്കാനും അവരിൽ സമ്മർദ്ദം ചെലുത്താനുമാണ് ആഗ്രഹിക്കുന്നത്."  - ഓസിൽ

നാം മനസിലാക്കേണ്ട വേറൊരു വസ്തുത ആർട്ടേറ്റക്ക് ഒരിക്കലും ഡ്രസിംഗ് റൂം നഷ്ടമായിരുന്നില്ല എന്നതാണു. ഒരു പരിധി വരെ ഓസീൽ, ഔബമേയങ്ങ് പോലെ ഉള്ള സീനിയർ താരങ്ങളുമായി ഡിസിപ്ലിനറി പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരിക്കലും തൻ്റെ പത്ര സമ്മേളനങ്ങളിൽ അത് അവരുടെ മേൽ ചാർത്തിയിരുന്നില്ല. എല്ലാം തൻ്റെ ഉത്തരവാദിത്വം അല്ലെങ്കിൽ തൻ്റെ തീരുമാനങ്ങൾ ആണെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. ഒരു പരിധി വരെ ഔബമെയാങ്ങ് പോലെ ഒരു താരത്തെ പുറത്തേക്കുള്ള പടി കാണിച്ചപോഴും ആ താരത്തെ ചുരുങ്ങിയ ഒരു മാസം കൊണ്ട് റീപ്ലേസ് ചെയ്യാൻ കഴിയില്ലെന്ന് അറിയാമായിരുന്നിരിക്കണം, പ്രത്യേകിച്ച് ആ കോവിഡ് സമയത്ത് ജനുവരിയിൽ വലിയ തുക കൊടുത്ത് റീപ്ലേസ് ചെയ്യുക കഠിനമായിരുന്നു. എന്നിട്ടും ഡ്രസിംഗ് റൂം ആണ് വലുത് എന്ന തത്വമായിട്ട് അദ്ദേഹം മുന്നോട്ട് പോയി. ഒരു പരിധി വരെ അന്ന് ആർസ്നലിന് ടോപ് 4 വെറും ഇഞ്ചുകളുടെ വത്യാസത്തിൽ ഔബാമെയങ് ഉണ്ടായിരുന്നെങ്കിൽ നഷ്ടമാകില്ലായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

കൺസർവേടീവ് അഥവാ ഡിഫൻസീവ് ശൈലി 

പാരീസ് സെൻ്റ് ജെർമെയ്‌നിലെത്തുന്നതിന് മുമ്പ് എമറിയിൽ വല്ലപ്പോഴും മാത്രം കാണാമായിരുന്ന കൺസർവേടീവ് ഫുട്ബോൾ, 2017 മാർച്ച് 8-ലെ സംഭവങ്ങൾ അത് അദ്ദേഹത്തിൻ്റെ ഐഡൻ്റിറ്റിയിലേക്ക് (identity) ശാശ്വതമായി കയറിപറ്റി. നൗ ക്യാമ്പിലെ ആ രാത്രിയിൽ എമെറിയുടെ ടീം പാരീസിൽ നിന്നുള്ള നാല് ഗോളുകളുടെ ഫസ്റ്റ്-ലെഗ് അഗ്രിഗേറ്റ് ലീഡ് ബോട്ടിൽ ചെയ്യുകയാണ് ചെയ്തത്. നൗ ക്യാമ്പിൽ 6-1 ന് തോൽക്കുകയും ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16-ൽ നിന്ന് പുറത്താകുകയും ചെയ്തു.

ആ സായാഹ്നത്തിൻ്റെ പ്രാധാന്യം ഒരുപക്ഷേ എമെറിയുടെ കഥയിൽ എല്ലാവരും കുറച്ച് കാണുന്നുണ്ടാവാം. ഒരുപക്ഷെ അത്തരമൊരു മത്സരം ആളുകളെ തന്നെ മാറ്റുന്നു. അത് ഒരു മുറിവ് പോലെ ആണല്ലോ. ധീരനായ ഒരു പരിശീലകനെ ജാഗ്രതയുള്ളവനാക്കാൻ ഇതിന് കഴിയുമെങ്കിൽ, വിവേകമുള്ള എമറിയെ പോലെ ഒരു മാനേജറോട് അത് എന്ത് ചെയ്യുമെന്നു ഊഹിക്കാം.

എമറിയുടെ ആർസ്നൽ ടീമുകൾ പതിവായി കളിച്ചിരുന്ന രീതിയിൽ പലപ്പോഴും ഒരു ഭയമുള്ള പ്രതീകമുണ്ടായിരുന്നു. നൗ ക്യാമ്പിൽ ആ രാത്രിയിൽ പിറവി എടുത്തത്താവാം ആ ഭയം എമറിയിൽ. ആർസ്നലിനെ കൂടുതൽ "മത്സരശേഷി" ഉള്ളവർ ആക്കുമെന്നായിരുന്നു എമറിയുടെ വാക്കുകൾ. എന്നാൽ വില കൊടുക്കേണ്ടി വന്നത് അറ്റാക്കിങ് ഫുട്ബാൾ ശൈലി ആയിരുന്നു, അഥവാ അതീവ ജാഗ്രതയോടെ പേടിച്ച് കളിക്കുന്ന ശൈലിയിലാണ് അത് ചെന്നു കലാശിച്ചത്.  വെങ്ങറുടെ ടീമുകൾ കളിക്കുന്ന കളി ശൈലി കൊണ്ട് ആരാധകരായ ഫാൻസിന് അത് അസഹനീയമായിരുന്നു. ആർട്ടേറ്റക്കാകട്ടെ  ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച്, കോവിഡ് മൂലം ഉണ്ടായ ട്രാൻസ്ഫർ പ്രശ്നങ്ങളും മറികടന്ന്, ഒരു പരിചയസമ്പത്തും യുവത്വവും അടങ്ങിയ ഒരു പുതിയ ടീമിനെ വാർത്തെടുക്കേണ്ട ദൗത്യമായിരുന്നു. അതിൽ എഡൂ എന്ന വ്യക്തിയുടെ പങ്കും നിർണായകമായിരുന്നു. ഇതിൽ ആർട്ടെറ്റയെ പിന്തുണച്ച എല്ലാവർക്കും പ്രതീക്ഷ നൽകിയിരുന്നത് അദ്ദേഹത്തിൻ്റെ പത്ര സമ്മേളനങ്ങളിൽ അദ്ദേഹം പ്രശ്നങ്ങൾ തുറന്നു പറയാൻ കാണിച്ച മിടുക്കും, പല കളിക്കാരിലും അവരുടെ വ്യക്തിഗതമായ കളിയിൽ വന്ന മാറ്റങ്ങളും, ആദ്യ ഹാഫ് സീസണിൽ തന്നെ നേടിയ എഫ്. എ കപ്പ് വിജയവുമായിരുന്നേക്കാം. 

ചില പൊരുത്തക്കേടുകൾ 

എമറിക്കു പൊരുത്തക്കേടുകൾ കുറേയേറെ ഉണ്ടായിരുന്നെങ്കിലും പ്രധാനപ്പെട്ടവ മാത്രമൊന്ന് പരിശോധിക്കാം. അതിൽ എടുത്തു പറയേണ്ട ഒന്ന് ഹെഡ് കോച്ച് എന്ന സ്ഥാനത്ത് നിൽക്കുമ്പോൾ ഒരു മാനേജർക്ക് കിട്ടുന്ന സ്വാധീനം ട്രാൻസ്ഫർ ജാലകങ്ങളിൽ ഇല്ലായിരുന്നു എന്നതാണ്. റൗൾ സൻലേഹി ആയിരുന്നു അന്ന് ഹെഡ് ഓഫ് ഫുട്ബോൾ റിലേഷൻ (HOFR) സ്ഥാനത്ത്. എമറി തൻ്റെ ആദ്യത്തെ ട്രാൻസ്ഫർ ജാലകത്തിൽ ആവശ്യപ്പെട്ട ഒരു കളിക്കാരനായിരുന്നു ക്രിസ്റ്റൽ പാലസ്സിന്റെ വിങ്ങർ ആയിരുന്ന വിൽഫ്രഡ് സാഹ. പകരം അദ്ദേഹത്തിന് കിട്ടിയത് നിക്കോളാസ് പെപെ എന്ന ഫ്രഞ്ച് ലീഗിലെ ലീൽ എന്ന ക്ലബ്ബിൻ്റെ വിങ്ങറായിരുന്നു. എന്നിരുന്നാലും സാഹയെ മേടിക്കാൻ വേണ്ടി ബുകായോ സാക്കയെ പകരം നൽകാൻ എമറി നോക്കിയിരുന്നു എന്നും റിപ്പോർട്ട്സ് ഉണ്ടായിരുന്നു. ഒരുപക്ഷെ അത് നടന്നായിരുന്നെങ്കിൽ ഇന്ന് നമ്മൾ സാകയെ ഇപ്പൊൾ നമ്മുടെ സ്റ്റാർ ബോയ് എന്ന സ്ഥാനത്ത് കാണില്ലായിരുന്നു എന്നും ഓർക്കണം. മറ്റൊരു പൊരുത്തക്കേട് അദ്ദേഹത്തിൻ്റെ വിചിത്രമായ കുറേ തീരുമാനങ്ങൾ ആയിരുന്നു, പ്രധാനമായും ലൂക്കാസ് ടൊരേറാ എന്ന യുറുഗ്വേ താരത്തിനെ അഡ്വാൻസ്ഡ് റോളിലും ഗ്രാനിറ്റ് ജാക്ക എന്ന താരത്തെ ഡിഫൻസീവ് മിഡ്ഫീൽഡർ റോളിലും കളിപ്പിക്കാൻ എടുത്ത തീരുമാനം. പാളി പോയ ഒട്ടനവധി തീരുമാങ്ങളിൽ ഒന്നായിരുന്നു അത്. വേറൊരു പൊരുത്തകേടായിരുന്നു ആർസ്നൽ എന്ന ക്ലബ്ബിന് വെങ്ങർ നൽകിയ സംസ്കാരവും ഐഡൻ്റിറ്റിയും തുടർന്നു കാഴ്ച്ചവെക്കാൻ സാധിക്കാതെ പോയത്. പണ്ടു ഇംഗ്ലണ്ടിലെ ബാഴ്സലോണ വേർഷൻ എന്നായിരുന്നു വെങ്ങറുടെ ആർസ്നൽ അറിയപ്പെട്ടിരുന്നത്, കാരണം അവർ കളിച്ച അറ്റാക്കിങ് ഫുട്ബോൾ ശൈലിയാണ്. പക്ഷേ എമറിയുടെ ശൈലി പ്രഷർ ക്ഷണിച്ച് വരുത്തി കൗണ്ടർ അറ്റാക്കിങ് ചെയ്യുന്ന ഒരു ശൈലി ആയിരുന്നു. പലപ്പോഴും അത് ആരാധകർക്ക് ദഹിക്കാറില്ലായിരുന്നു. ആർട്ടെറ്റയാകട്ടെ വെങ്ങറുടെ കീഴിൽ ഫ്ലെയർ (flair) ഫുട്ബോളും, മോയസിൻ്റെ കീഴിൽ കായികവും പ്രതിരോധവുമായ ശൈലിയും, ലാ മാസിയായിൽ ബാഴ്സലോണയുടെ ഹോൾമാർക്ക് ആയ പൊസഷൻ ഫുട്ബോളും കളിച്ച് വന്ന താരമായിരുന്നു. പിന്നീട് അദ്ദേഹം സാക്ഷാൽ ഗാർഡിയോളയുടെ കീഴിൽ അസിസ്റ്റൻ്റ് ആയിട്ടും അറിവ് സമ്പാദിച്ച്. അത് കൊണ്ട് ആർസ്നൽ ഫുട്ബോൾ ക്ലബ്ബിൻ്റെ സംസ്കാരവും ഐഡൻ്റിറ്റിയും എമറിയേക്കാൾ നന്നായി ആർട്ടെറ്റക്ക് ബോധ്യമുണ്ടായിരുന്നു. അത് ആർട്ടെറ്റായുടെ ആദ്യ അഭിമുഖത്തിൽ തന്നെ വളരെ വ്യക്തമാണ്.

ആശാൻ്റെ പാഠങ്ങളുടെ ഹാങ്ങോവർ?

പലരും പറയാറുണ്ട് എമറിയുടെ സമയത്തും ആർസ്നൽ മികച്ച ഫുട്ബോൾ കളിച്ചിട്ടുണ്ടെന്ന്. വളരെ ശരിയാണ്. എമറിയുടെ സമയത്ത് ആർസ്നൽ മനോഹരമായ അറ്റാക്കിങ് ഫുട്ബോൾ കളിച്ചിട്ടുണ്ട്. പക്ഷേ അത് അദ്ദേഹത്തിൻ്റെ ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. വേറൊരു വാക്കിൽ പറഞ്ഞാൽ വരാൻ പോകുന്ന വിപത്തിൻ്റെ ആഴം അളക്കാൻ കഴിയാത്ത വിധം ഒരു മറ മാത്രമായിരുന്നു. ആ മത്സരങ്ങളിലെല്ലാം നമ്മുടെ ആശാൻ്റെ ട്രേഡ് മാർക്കായ സ്ലിക്ക് പാസിങ്ങും ഫൈനൽ തേടിലുള്ള വൺ ടച്ച് ഫുട്ബോളും പ്രകടമായിരുന്നു. ഉദാഹരണത്തിന് ഫുൽഹാമിനെതിരെ ആരോൺ റാംസി നേടിയ കിടിലൻ ഗോളും ലെസ്റ്ററിനെതിരെ ഔബമെയാങ് നേടിയ മനോഹരമായ ഗോളും സൗന്ദര്യമുള്ള അറ്റാക്കിങ് നീക്കങ്ങളിലൂടെയായിരുന്നു എന്നു നാം ഓർക്കണം. പക്ഷേ അത് എൻ്റെ അഭിപ്രായത്തിൽ ആശാനിൽ നിന്ന് പഠിച്ച പാഠങ്ങളുടെ ഒരു ഹാങ്ങോവർ മാത്രമായിരുന്നു. ആശാൻ്റെ കീഴിൽ കളിച്ച താരങ്ങൾ ഇല്ലായിരുന്നപ്പോൾ അത് കാണാനും ഇല്ലായിരുന്നു. അത് എമറിയുടെ ഐഡന്റിറ്റി അല്ലായിരുന്നു. 

എമിറയുടെ പരിശീലനത്തിന്റെ കീഴിൽ ആദ്യകാലങ്ങളിൽ താരങ്ങൾ കളിക്കുന്ന കാണുമ്പോൾ അധികം പ്രശ്നങ്ങൾ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ലായിരുന്നു. ഒരുപക്ഷേ സൂചനകൾ ഉണ്ടായിരുന്നെങ്കിലും അത് ടീം കളിച്ചിരുന്ന മനോഹരമായ ഫുട്ബോളിൽ അലിഞ്ഞു പോയിരിക്കണം. ആദ്യത്തെ രണ്ട് കളികളിൽ തനിക്ക് മാനേജിംഗ് കരിയറിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും ദുർഘടമായ വെല്ലുവിളികൾ ആയിരുന്നു എമറിയെ കാത്തിരുന്നത്. ആദ്യത്തെ രണ്ട് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയുമായിരുന്നു അദ്ദേഹത്തിന് മുന്നിൽ, അതും എവേ മത്സരങ്ങൾ. മാഞ്ചസ്റ്റർ സിറ്റി 2-0ന് ആദ്യ മത്സരത്തിൽ ആർസ്നലിനെ കീഴടക്കി. രണ്ടാം മത്സരത്തിൽ ചെൽസി ആവട്ടെ രണ്ടു ഗോളിന് മുന്നിൽ പോയതിനുശേഷം ഒട്ടനവധി അവസരങ്ങൾ ആർസനലിന് സമ്മാനിക്കുകയുണ്ടായി എന്നിരുന്നാലും ആർസ്നലിന് അതൊന്നും പൂർണ്ണമായും മുതലാക്കുവാൻ സാധിച്ചില്ലായിരുന്നു. പക്ഷേ ആർസ്നൽ തിരിച്ച് രണ്ടു ഗോൾ മടക്കി 2-2 എന്ന സ്കോറിൽ കളി തിരിച്ചു പിടിച്ചു. ശേഷം കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ചെൽസിക്ക് ലീഡ് വഴങ്ങി 3-2 നു തോറ്റു. ഈ കളി കൊണ്ട് മാത്രം അദ്ദേഹത്തിൻ്റെ ഗെയിം മാനേജ്മെൻ്റ് എങ്ങനെയാണെന്ന് അളക്കാൻ പാടായിരുന്നു. ഒത്തിരി നേരത്തെ ആയതുകൊണ്ട് അതാരും കാര്യമാക്കിയതുമില്ല. മാത്രമല്ല ഈ രണ്ടു കളികൾ കഴിഞ്ഞു ആർസ്നൽ പ്രമിയർ ലീഗിൽ 15 കളികളാണ് തോൽവി അറിയാതെ കളിച്ചത്. അത് അവസാനിച്ചത് ആ സീസൺ ഡിസംബറിൽ സൗതാംപ്ടനെതിരെ തോൽക്കുമ്പോളായിരുന്നു. ഇതിനുശേഷം പിന്നെ അങ്ങോട്ട് ഒരു താഴ്ചയുടെ പടുകുഴിയിലേക്കുള്ള യാത്രയായിരുന്നു.

ഫാൻസുമായിയുള്ള കണക്ഷൻ 

എമറി എന്ന മാനേജർക്ക് കഴിയാതെ പോയ ഒന്നാണ് ഫാൻസുമായി ഉണ്ടാക്കാൻ കഴിയാതെ പോയ അടുപ്പം. ഭാഷാ തടസങ്ങൾക്കപ്പുറം തൻ്റെ കളി ശൈലി കൊണ്ടും ആരാധകരുടെ പ്രതീക്ഷ കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ടോട്ടൻഹാം തങ്ങളുടെ പുതിയ സ്റ്റേഡിയത്തിൻ്റെ പണി പൂർത്തിയാക്കുന്നതിന് മുമ്പ് വരെ ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള മാച്ച് ഡേ ടിക്കറ്റ് റേറ്റ് ആർസ്നലിൻ്റെ ആയിരുന്നു. ഒന്ന് ഓർത്തു നോക്കൂ ഇത്രയും അധികം പണം ചിലവാക്കി കളി കാണാൻ വന്നിട്ട് കാണാൻ കിട്ടുന്ന കാഴ്ച്ച എത്ര മാത്രം ഫാൻസിനെ ടീമിൽ നിന്ന് അന്ന് അകറ്റിയെന്നു. ഫ്രീ ആയിട്ട് സ്ട്രീം ചെയ്തു കളി കാണുന്ന ഫാൻസിനും ടി.വി-യിൽ ഉറക്കമൊളിച്ച് കളി കാണുന്ന ഫാൻസിനും പറയാൻ നഷ്ടം സമയവും ആരോഗ്യവും മാത്രം ആയിരുന്നു. അത് ആയിരുന്നില്ല പതിനായിരങ്ങൾ ചിലവാക്കി കളി കാണാൻ വരുന്ന ഫാൻസിൻ്റെ അവസ്ഥ, അവർക്ക് വലിയ സാമ്പത്തിക നഷ്ടവും ഉണ്ടായിരുന്നു. അത്ര മാത്രം അകന്നു പോയ ഫാൻസിനെ തിരികെ സ്റ്റേഡിയത്തിൽ കൊണ്ട് വരാൻ ആർട്ടെറ്റാ എന്ന ഒരു മാനേജർ കാണിച്ച ശ്രമങ്ങൾ ചില്ലറ കാര്യമല്ല. 
അത് മാത്രമല്ല ക്ലബ്ബിൻ്റെ ഏറ്റവും താഴെ തട്ടിൽ ഉള്ള കിറ്റ് മാനും ഗ്രൗണ്ട് സ്റ്റാഫും മുതൽ ഏറ്റവും മുകൾ തട്ട് വരെ ആർട്ടേറ്റാ വൃത്തിയാക്കി എടുത്തു എന്ന് വേണം നാം മനസിലാക്കേണ്ടത്. എമറിയെക്കൊണ്ട് ഇതൊന്നും സാധിച്ചിരുന്നുമില്ല, സാധിക്കുമായിരുന്നുമില്ല. 

ഉപസംഹാരം

കിട്ടിയതിൽ ഒരിക്കലും തൃപ്തരാകാത്ത വിചിത്രമായ ഒരു കൂട്ടം പോലെ ഞാൻ കണ്ടവരാണ് ആഴ്സണൽ ആരാധകരിൽ ചിലരെങ്കിലും. അവർക്ക് മുന്നിൽ വിരിയുന്ന മഹത്വം ദർശിക്കാൻ പലപ്പോഴും അവർക്ക് കഴിയാറില്ല. എപ്പോഴും താരതമ്യം ചെയ്യുന്ന 'ഇക്കരെ നിൽക്കുമ്പോൾ അക്കരപച്ച' എന്ന ഗണത്തിൽ വരുന്ന ആരാധകരാണ് ചിലർ. ഒരു വലിയ ക്ലബ്ബിൻ്റെ സ്റ്റാൻഡേർഡ്സും ലക്ഷ്യങ്ങളും നേടാൻ കഴിയുന്ന ഒരു മാനേജറാണ് എമറി എന്ന് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടില്ല കാരണം വലിയ ക്ലബ്ബുകളിൽ അദ്ദേഹത്തിന് പലപ്പോഴും കാൽ ഇടറിയാണ് ചരിത്രം. അതിൻ്റെ ഉദാഹരണമാണ് ആർസ്നലും പി.എസ്.ജി - യും. ഒരുപക്ഷെ നിങ്ങൾ കരുതുന്നുണ്ടാവും അദ്ദേഹത്തിന് പാരീസിൽ ഡൊമെസ്ടിക് കിരീടങ്ങൾ ഉണ്ടായിരുന്നില്ലേ എന്ന്. പക്ഷെ അദ്ദേഹത്തിന് അവിടെ കൊടുത്തിരുന്ന ലക്ഷ്യം ആ ടീമിനെ വെച്ച് ചാംപ്യൻസ് ലീഗ് നേടാൻ ആയിരുന്നു. കാരണം പാരിസിന് കൊട്ട കണക്കിന് ലീഗ് ട്രോഫീസ് ഉണ്ടായിരുന്നെങ്കിലും ഒരു യൂറോപ്യൻ കപ്പ് ഇല്ലായിരുന്നു, ഇപ്പോഴും ഇല്ല. അതിൽ ഏറ്റവും വലിയ പ്രഹരം ബാഴ്സലോണ യൂ.സി.എൽ നോക്ക് ഔട്ടിൽ നൽകിയ 6-1 ൻ്റെ ഞെട്ടിക്കുന്ന തോൽവി ആയിരുന്നു.

ചുരുക്കി പറയുവാണെങ്കിൽ ആർട്ടറ്റക്ക് സമയം കൊടുത്തില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന് ഇന്നുള്ള ഒരു C.V ഉണ്ടാകുമായിരുന്നോ എന്ന് എനിക്ക് സംശയമാണ്, പക്ഷെ എമറി ആർസ്നലിന് ചേർന്ന ഒരു മാനേജർ ആയിരുന്നില്ല, അദ്ദേഹത്തിന് സമയം കൊടുത്തായിരുന്നെങ്കിലും നമ്മൾ അദ്ദേഹത്തിൽ നിന്ന് വളരെ വേഗം തന്നെ മാറിയേനെ. കാരണം അദ്ദേഹത്തിൻ്റെ ശൈലി നമ്മുടെ ആശാൻ പോകുമ്പോൾ പറഞ്ഞ് വെച്ച വാല്യൂസുമായി ചേർന്നു പോകില്ലായിരുന്നു. വില്ലയിൽ പക്ഷെ അദ്ദേഹം വിജയിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

"The best decisions aren't made with your mind, but with your instinct"  - Lionel Messi 

("ഏറ്റവും നല്ല തീരുമാനങ്ങൾ എടുക്കുന്നത് നിങ്ങളുടെ മനസ്സ് കൊണ്ടല്ല, മറിച്ച് നിങ്ങളുടെ സഹജാവബോധം കൊണ്ടാണ് "- ലയണൽ മെസ്സി)

ആർട്ടെറ്റാ എന്ന മാനേജറിനെ നിലനിർത്താൻ നമ്മുടെ ബോഡ് കാണിച്ച നിശ്ചയദാര്ഢ്യം അത്യധികം പ്രശംസ അർഹിക്കുന്ന ഒന്നാണ്. ഭാവിയിൽ അത് കൊട്ടി ഘോഷിക്കാൻ ഇനി വേണ്ടത് കുറച്ച് കിരീടങ്ങൾ മാത്രമാണ്. വൈകാതെ അത് നേടാൻ നമുക്ക് കഴിയുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കുന്നു....

- അൽഫ 

Comments

Post a Comment

Popular posts from this blog

The Left Side Debate - A POV